Saturday 26 March 2011

ദൂരം






















കണ്ണിമയുടെ 
ആഴങ്ങളില്‍ നിന്ന് 
അവളുടെയും 
കിടാങ്ങളുടെയും 
ചിറകടിയൊച്ച കേട്ടുകേട്ടാണ്
അവധിക്കപേക്ഷിച്ചത് .

നാട്ടിലെത്തിയപ്പോള്‍ 
അവള്‍ക്കാണെങ്കില്‍ 
തിരക്കോട് തിരക്ക് 

അരി തിളച്ചു തൂവുമ്പോള്‍ 
ഞാനരികത്ത് ചെല്ലും 
അവള്‍ പറയും 
പോയിരുന്നു പത്രം വായിക്കൂ 
മേലാകെ കരിപുരളും
ചായ കൊണ്ടുവരാം 

നട്ടുച്ചക്കും 
അയയില്‍ തോരാനിടുമ്പോള്‍ 
കാലൊച്ച പറന്നു ചെല്ലും 
അവള്‍ പറയും 
മേലാകെ നനയും 
ടി .വി .യില്‍ നല്ല സിനിമ കാണും 

"പാതിരാവോളം 
പഠിപ്പിച്ചാലും 
മണ്ടയില്‍ കയറില്ല കുട്ടികള്‍ക്ക് "
പാട്ട് കേട്ടു കിടക്കൂ 
ഉടനെ വരാമെന്നേ..

തിരികെ 
മടങ്ങിയപ്പോള്‍ 
ദൂര കാഴ്ച്ചക്കവള്‍
കണ്ണട വാങ്ങിവെച്ചു  

ഉറങ്ങുമ്പോള്‍ പോലും 
താഴെ വെക്കാറില്ല
തിരക്കൊഴിയുമ്പോള്‍
ദൂരെ ,
ദൂരയുള്ള 
എന്നെ കണ്ട് 
അടുത്തുവരാനാവണം
കൂടെ കിടക്കാനാവണം

5 comments:

  1. ഇഷ്ട്ടപ്പെട്ടു...:)

    ReplyDelete
  2. വിരഹ വരികളില്‍ മനസ്സുടക്കുന്നു

    ReplyDelete
  3. കവിതയോടൊപ്പം മനസ്സ് അവിടെ എല്ലാം നടന്നു..ആശംസകള്‍!

    ReplyDelete
  4. കണ്ണിമയുടെ
    ആഴങ്ങളില്‍ നിന്ന്..

    ദൂരങ്ങളിലെ സങ്കടം എഴുതിയതിനു നല്ല ആഴം..

    ReplyDelete