Sunday 20 March 2011

പാവാടപ്പാടുകള്‍












കൂട്ടി തുന്നിയ 
പാടുകളാണ് 
പാവാട നിറയെ

മറവിയും 
വിലക്കെടുക്കാതെ
ബാക്കിവെക്കുന്നുണ്ട്
ഒളിച്ചുവെച്ചിരുന്ന
അടയാളങ്ങളൊക്കെ.

ഒരു കമ്യൂണിസ്റ്റ്പച്ചയും
അതിരില്‍ 
വളരാത്തത് കൊണ്ടാവാം 
മനസ്സിനേറ്റവയൊക്കെയും
മുറിവുകളായി തന്നെ 
ശേഷിക്കുന്നത് 

കെട്ടുപ്രായം തികഞ്ഞ
മകളുടെ
ദീര്‍ഘനിശ്വാസത്തിന്റെ
ഉച്ചിയിലിരുന്ന് 
കെട്ടുന്നവന്
കൊടുക്കേണ്ട അച്ചാരം 
കണ്ടു കിട്ടാത്തത് കൊണ്ടാവാം 
അച്ഛന്റെ
പ്രാര്‍ഥനകള്‍ 
വഴിതെറ്റിപ്പോവുന്നതും .

സദാചാരത്തിന്റെ
നോട്ടീസ്ബോര്‍ഡില്‍
പേര് കുറിക്കപ്പെടുംമുന്‍പ്

പ്രണയത്തിന്റെ പേരില്‍
ഒളിച്ചോട്ടത്തിന്റെ
ഇടവഴികളുമായി

ആരെങ്കിലും മകളെ
കാത്തുനിന്നിരുന്നെങ്കിലെന്ന്
കാത്തുപോകുന്നതും.

1 comment:

  1. ഒരു കമ്യൂണിസ്റ്റ്പച്ചയും
    അതിരില്‍
    വളരാത്തത് കൊണ്ടാവാം
    മനസ്സിനേറ്റവയൊക്കെയും
    മുറിവുകളായി തന്നെ
    ശേഷിക്കുന്നത്.....

    ReplyDelete