Wednesday 16 March 2011

പനി

















ഒഴുകിയൊഴുകി 
കാല്‍പാദത്തോളം
വന്നു നില്‍ക്കുന്നുണ്ട് 
ഒരു പുഴ .

നിറയെ മുടിയുള്ള 
ഒരു മരം 
ഒളിച്ചു വെച്ച കാറ്റിനെ 
നെറ്റിയിലേക്ക് 
പതുക്കെ പറത്തി വിടുന്നു .

സ്കൂള്‍ വിട്ട്
ഓടി വരുന്ന കുട്ടിയെപ്പോലെ
ഒരു ചാറ്റല്‍ മഴയെന്നെ
കെട്ടിപിടിക്കുന്നുണ്ടോ

ഓലപ്പുരയിലെ 
റാന്തല്‍ വിളക്ക്
"സരമില്ലടോ ,
സാരമില്ലടോ"യെന്ന് 
കണ്ണിറുക്കി കാണിക്കുന്നു .

ഇതളുകള്‍ വൃത്തിയായിയുടുത്ത്
സുഗന്ധവും നിറച്ച്
വേലിക്കരികില്‍ 
ആരെയാടി കാത്തുനില്‍ക്കുന്നതെന്ന് 

ആപ്പീസ് വിട്ട് 
വരുമ്പോഴും ,
പോകുമ്പോഴും 
ഞാന്‍ കളിയായി ചോദിക്കുന്ന 
അടുത്ത വീട്ടിലെ റോസാപ്പൂ

പനിക്കിടക്കയില്‍ 
പുതപ്പിനുള്ളില്‍ 
ഞാന്‍ 
വിറച്ചു തുള്ളുമ്പോള്‍ 
എന്തിനാണിങ്ങനെ 
തണുത്ത കൈത്തലം കൊണ്ട് 
കുറഞ്ഞുവോ 
കുറഞ്ഞുവോയെന്ന്
എപ്പോഴും
തൊട്ടുനോക്കി കൊണ്ടേയിരിക്കുന്നത്  

No comments:

Post a Comment