Thursday 21 April 2011

പുലര്‍ച്ച വണ്ടി























പുലര്‍ച്ചെയുള്ള വണ്ടിയും നോക്കി
ഓട്ടോ ഉരുട്ടിയുരുട്ടി 
ഓട്ടം കാത്തുകിടക്കും 
ഞങ്ങള്‍ 

അച്ഛന്റെ 
കൈപ്പിടിച്ചിറങ്ങിയവള്‍
പി .എസ്‌.സി .എഴുതാന്‍ 
ദൂരെ നിന്നാവണം

പിന്നിലിറങ്ങിയ
കന്യാസ്ത്രീകളെ കണ്ട്
ഡ്രൈവര്‍ സത്യന്‍ 
ഉറക്കെ പറഞ്ഞു 
"ഒരിക്കലൊളിച്ചോടി പോകും 
ഒരു കന്യ്യാസ്ത്രീയെയും കൊണ്ട് ഞാന്‍ " 

പെറുക്കി കിട്ടുന്ന 
മുറി ബീഡി വലിച്ച്
ഈ വയസ്സന്‍ ആരെയാവും 
നിത്യവുംകാത്തു നില്‍ക്കുന്നത്  .

ജില്ലാ കമ്മിറ്റി കഴിയാന്‍ 
ഏറെ വൈകിയെന്നാമുഖം പറഞ്ഞ്
സഖാവ് കുഞ്ഞികണ്ണേട്ടന്‍ 
വണ്ടിയില്‍ കയറും 

ഒന്നൊന്നായി 
നീങ്ങി തുടങ്ങും 

അമ്മാവു അമ്മാളുടെ 
പൂക്കൂടയ്ക്ക്‌ ചാരെ 
ഒരു മുഴം 
മുല്ലപ്പൂവിന് തര്‍ക്കിച്ച് 
പതിവ് യാത്രക്കാരിയെ കാത്തു നില്‍ക്കും 

മുടിക്കെട്ടഴിച്ചുകെട്ടി ,
ഉലഞ്ഞ സാരിയൊന്നടുപ്പിച്ച്
പുതിയ പൊട്ട് കുത്തി 

മീനുമോള്‍ക്ക്‌ വാങ്ങിയ 
ചുവന്ന റിബ്ബണ്‍ ,
കളിക്കുടുക്ക 
ഒക്കെയും ഉറപ്പു വരുത്തി 
ഇരിപ്പുറപ്പിക്കുന്നവളെയും കൊണ്ട് 
വണ്ടിയും 
ഞാനും നീങ്ങി തുടങ്ങും 

ഒരിക്കല്‍ 
കാര്യമായി തന്നെയാണ് ചോദിച്ചത് 

നാളെ 
നിന്നെയും കൊണ്ട് 
എന്റെ ജീവിതത്തിലേക്ക് 
ഓട്ടമെടുക്കട്ടെ .

ഉറക്കച്ചടവുള്ള 
ചില്ലറ 
എണ്ണിയെണ്ണിതരുമ്പോള്‍ 
വ്യക്തമായും കേട്ടു 

ചത്തുപോയ കെട്ടിയവന്‍ 
ഇടിച്ചിടിച്ച് 
പഴുപ്പിച്ചാണ് 
ഈ പണിയെടുപ്പിച്ചത് 

പേടിപ്പിക്കല്ലേ സാറേ ..
ജീവിതം കാണിച്ച്  
പേടിപ്പിക്കല്ലേ സാറേ ..

No comments:

Post a Comment